മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ മരുന്നുകള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 വൈറസിന്റെ കാലത്ത് മാനുഷിക പരിഗണന വെച്ചാണ് ഇത്തരത്തിലൊരു ഇളവ് നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യ ഇപ്പോള്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.’ഞായറാഴ്ച ഞാന്‍ നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ’ എന്നാണ് കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.

Exit mobile version