ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സൈന്യം വധിച്ചു, വെടിവെപ്പില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു

കുപ്‌വാര: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കെറാന്‍ പ്രവശ്യയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈനിക വക്താവ് അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം മഞ്ഞ് മൂടിയ ഉയര്‍ന്ന പ്രദേശത്ത് അസ്വഭാവികമായ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കിറങ്ങിയ സൈനികര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തെ വഴികളൊക്കെ അടഞ്ഞ നിലയിലായിരുന്നു. സൈന്യം ഏറെ സാഹസികമായാണ് പാക് ഭീകരരെ കണ്ടെത്തിയത്. മഞ്ഞ് വീഴ്ചയുടെ മറവില്‍ ഭീകരര്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. രണ്ട് ദിവസമായി അതിര്‍ത്തിയില്‍ കനത്ത മഞ്ഞ് വീഴ്ചയാണ്. ഈ മാസം ആദ്യം തന്നെ അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം സൈന്യം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലും നടന്നിരുന്നു.

Exit mobile version