കൊവിഡ് 19; വൈറസ് ബാധ സ്ഥിരീകരിച്ച മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

മുംബൈ: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇവരെ ഇപ്പോള്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈ സെന്‍ട്രലിലെ വോക്കാഡെ ആശുപത്രിയിലെ നാല്‍പത് മലയാളി നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച നഴ്സിനെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറായില്ലെന്ന് യുഎന്‍എ പ്രതിനിധി ജിബിന്‍ ആരോപിച്ചു. ഇതാണ് കൂടുതല്‍ പേരിലേക്ക് പടരാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഴ്‌സുമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയിരിക്കുകയാണ്.

നിലവില്‍ മുംബൈ സെന്‍ട്രലിലെ ആശുപത്രിയിലെ 150 ലധികം നഴ്‌സുമാരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെ ആകെ 51 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. നേരത്തെ ഈ ആശുപത്രിയില്‍ മൂന്ന് കൊവിഡ് രോഗികള്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം നഴ്‌സുമാര്‍ക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

Exit mobile version