കൊവിഡ് 19; ചികിത്സയിലായിരുന്ന പത്മശ്രീ ജേതാവും ആത്മീയഗായകനുമായ നിര്‍മല്‍ സിങ് മരിച്ചു

അമൃത്സര്‍: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന പത്മശ്രീ ജേതാവും ആത്മീയഗായകനുമായ നിര്‍മല്‍ സിങ്(62) മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. സുവര്‍ണ്ണ ക്ഷേത്രത്തിലെ മുന്‍ ‘ഹുസൂരി രാഗി’ കൂടിയായിരുന്നു അദ്ദേഹം. നിര്‍മല്‍ സിങിന്റെ മരണത്തോടെ പഞ്ചാബില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.

ഇന്നലെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്നാണ് പഞ്ചാബ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു പറഞ്ഞത്.

വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിങിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം വിദേശത്ത് നിന്ന് തിരിച്ചെത്തിയ നിര്‍മല്‍ സിങ് ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മാര്‍ച്ച് 19ന് ചണ്ഡിഗഢിലെ ഒരു വീട്ടില്‍ ‘കീര്‍ത്തന’വും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളെയും ഡ്രൈവറെയും മറ്റ് ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version