ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ കൂട്ട പാലായനം; അന്യസംസ്ഥാന തൊഴിലാളികളെ സഹായിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ലംഘിച്ച് ഡല്‍ഹിയില്‍ നിന്ന് കൂട്ട പലായനം ചെയ്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായകരം ആയ നടപടി സ്വീകരിച്ച രണ്ട് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തത്തിന് ആണ് നടപടി. കൂടാതെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ചുമതല ഉള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ രേണു ശര്‍മ്മ, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും 1992 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജീവ് വര്‍മ്മ എന്നിവരെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തത്.

ഡല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ യാത്ര തിരിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് കൂട്ടമായി എത്തിച്ചേരാനും അവിടെ നിന്ന് ഉത്തര്‍പ്രദേശിലെ വിവിധ ഭാംഗങ്ങളിലേക്ക് പോകാനും ഡിടിസി ബസ്സുകള്‍ അനുവദിച്ചതിന് ആണ് രേണു ശര്‍മ്മയ്ക്ക് എതിരെ നടപടി.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് ആണ് രാജീവ് വര്‍മ്മയ്ക്ക് എതിരെ നടപടി. കൃത്യവിലോപത്തിന് ഇരുവര്‍ക്കും എതിരെ പിഴ ഈടാക്കിയേക്കും. ഡല്‍ഹി അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യ ഗോപാല്‍, സീലംപൂറിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അജയ് അറോറ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Exit mobile version