അടച്ച അതിര്‍ത്തി കര്‍ണാടക തുറക്കും; നടപടി കേരളത്തിന്റെ പരാതിയെ തുടര്‍ന്ന്

മംഗലാപുരം: രാജ്യത്ത് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് പിന്നാലെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. ഇപ്പോഴിതാ അടച്ച അതിര്‍ത്തികള്‍ തുറന്നു കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് കര്‍ണാടക.

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാമെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്.

മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിരാജ്പേട്ട്-കൂട്ടുപുഴ വഴിയുള്ള ഗതാഗതം ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിലും വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ജനപ്രതിനിധികളും എംഎല്‍എമാരും ഈ വഴി തുറക്കുന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ തോതില്‍ മണ്ണിട്ടാണ് കര്‍ണാടക അതിര്‍ത്തികള്‍ അടച്ചത്.

Exit mobile version