കൊൽക്കത്ത: ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ പാല് വാങ്ങിക്കാനായി പുറത്തിറങ്ങിയ യുവാവ് പോലീസ് മർദ്ദനമേറ്റതിന് പിന്നാലെ മരണത്തിന് കീഴടങ്ങി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഹൗറ സ്വദേശി ലാൽ സ്വാമിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക്ഡൗൺ ദിനത്തിൽ പാല് വാങ്ങാൻ പുറത്തിറങ്ങിയ ലാൽ സ്വാമിയെ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. പോലീസ് മർദനത്തെ തുടർന്ന് അവശനായ യുവാവ് പിന്നീട് മരിക്കുകയായിരുന്നു.
പോലിസ് ലാത്തി ഉപയോഗിച്ച് നടത്തിയ ക്രൂരമായ മർദ്ദനത്തിലാണ് ലാൽ സ്വാമി മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. അവശനായ യുവാവിനെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.