കോച്ചുകള്‍ ഇനി ഐസൊലേഷന്‍ വാര്‍ഡുകള്‍, വെന്റിലേറ്ററുകളും നിര്‍മ്മിക്കും; കൊറോണയെ നേരിടാന്‍ സജ്ജമായി ഇന്ത്യന്‍ റെയില്‍വേയും

ന്യൂഡല്‍ഹി: ലോകം കണ്ട മഹാമാരിയില്‍ നിന്നും മുക്തമാകുവാന്‍ പരിശ്രമിക്കുകയാണ് രാജ്യം. വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ഡൗണ്‍ ലോക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും രാജ്യത്ത് വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. അതീവ ജാഗ്രതയിലാണ് രാജ്യം. ഇപ്പോള്‍ വൈറസിനെ തുരത്താന്‍ ഇന്ത്യന്‍ റെയില്‍വേയും രംഗത്തുണ്ട്.

രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മ്മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തല്‍കാലത്തേക്ക് എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.

Exit mobile version