കൊവിഡ് 19; മഹാരാഷ്ട്രയില്‍ 63 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, തടവുകാരെ പുറത്തുവിട്ടേക്കുമെന്ന് സൂചന

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പതിനൊന്ന് പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ പൂനെ മേഖലയിലാണ് വൈറസ് ബാധിത കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളില്‍ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സര്‍ക്കാര്‍. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും കഴിഞ്ഞ ദിവസം രാത്രിയോടെ പൂട്ടിയിരുന്നു.

അതേസമയം സംസ്ഥാനത്തെ ജയിലിലെ തിരക്ക് കുറയ്ക്കാന്‍ 5000 തടവുകാരെ പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഭൂരിഭാഗം ജയിലുകളിലും തടവുകാരുടെ എണ്ണം ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അമ്പത് ശതമാനം കൂടുതലാണെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് തടവുകാരെ പുറത്തുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്കാണ് ഇളവുകള്‍ നല്‍കി പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version