കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിന്റെ സമ്പര്‍ക്കപാതയിലെ ബിജെപി എംപി രാഷ്ട്രപതിയെയും കണ്ടു; രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിന്റെ സമ്പര്‍ക്കപാതയില്‍ ബിജെപി എംപി ദുഷ്യന്ത് സിംഗ് ഉള്‍പ്പടെയുള്ളവരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചത് ബിജെപി എംപി രാഷ്ട്രപതി രാംനാഥ് കോവിന്ദനെയും കണ്ടു എന്നതാണ്. കൂടാതെ നിരവധി പ്രമുഖരും എംപി കണ്ടവരുടെ ലിസ്റ്റില്‍ ഉണ്ട്.

കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്. ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് ആശങ്കയ്ക്ക് വഴിവെച്ചത്. ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.

ദുഷ്യന്ത് സിങ്ങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു. ലഖ്നൗവില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരാരൊക്കെയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കൂടാതെ ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍

കൊവിഡ് സംശയത്തെ തുടര്‍ന്ന് സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ദുഷ്യന്ത് സിങ്. കനിക കപൂറിനൊപ്പമുള്ള പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങ്ങിന്റെ അമ്മയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയും പങ്കെടുത്തിരുന്നു. അതിനാല്‍ ഇരുവരും സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്.

Exit mobile version