കൊവിഡ് വൈറസുകളെ ഇല്ലാതാക്കാന്‍ പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ മതി; വിചിത്ര വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി:കൊറോണ വ്യാപനം തടയാന്‍ വിചിത്ര വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി. കൊവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ജനങ്ങള്‍ ദിവസേന 15 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ടാല്‍ മതിയൊന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയുടെ വാദം

‘ജനങ്ങള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യന് കീഴില്‍ നില്‍ക്കണം. സൂര്യപ്രകാശത്തില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തും. കൊവിഡ് പോലെയുള്ള വൈറസുകളെ നശിപ്പിക്കും’- ചൗബെ പറഞ്ഞു.രാജ്യത്ത് കൊറോണ കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നതിന് ഇടയിലാണ് വിചിത്ര വാദവുമായി ആരോഗ്യമന്ത്രി തന്നെ രംഗത്ത് വന്നത് എന്നതാണ് ശ്രദ്ധേയം.

രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധര്‍ കൊവിഡിനെ തുരത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്നതിന് ഇടയിലാണ് ബിജെപി മന്ത്രിമാരുടെ ഇത്തരം വിചിത്ര വാദങ്ങള്‍. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വിചിത്ര വാദവുമായി രംഗത്ത് വന്നിരുന്നു. കൊവിഡ് വൈറസിനെ രാമന്‍ നോക്കിക്കൊളും എന്നായിരുന്നു യോഗിയുടെ പ്രസ്താവന.

അതിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 174 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

Exit mobile version