കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്ര സത്ക്കാരം; ഡല്‍ഹിയില്‍ തുടക്കമിട്ട് ഹിന്ദു മഹാസഭ; രാജ്യവ്യാപകമായി ഇത്തരം സത്ക്കാരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സ്വാമി ചക്രപാണി മഹാരാജ്

ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായിട്ടാണ് സൂചന. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൊറോണ വൈറസില്‍ നിന്നുള്ള പ്രതിരോധമെന്ന നിലയിലായിരുന്നു ഹിന്ദുമഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. 200-ഓളം പേര്‍ ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോ മൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കിയതായാണ് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്.

കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുമുള്ള വിവരം കൂടുതല്‍ പേരില്‍ എത്തിക്കാനും, ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും ഇത്തരത്തിലുള്ള സത്കാര പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം സത്കാരങ്ങള്‍ നടത്തുമെന്നും ചക്രപാണി മഹാരാജ് വ്യക്തമാക്കി.

കൂടാതെ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് സാധിക്കുമെന്നും ചക്രപാണി മഹാരാജ് അവകാശപ്പെട്ടു. കൊറോണ വൈറസിന്റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്.

സഹായത്തിന് വേണ്ടിയുള്ള മൃഗങ്ങളുടെ കരച്ചില്‍ കേട്ടാണ് കൊറോണ ഇന്ത്യയിലെത്തിയതെന്നാണ് ചക്രപാണി മഹാരാജ് പറയുന്നത്. മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാന്‍ വന്ന അവതാരമാണ് കൊറോണ വൈറസെന്നും ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു.

Exit mobile version