മോഡിക്ക് കീഴിൽ ആരോഗ്യരംഗം പുരോഗതിയിലേക്ക് കുതിച്ചു; ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ള ഏക വ്യക്തിയാണ് മോഡി; കൊറോണ കാലത്ത് വാഴ്ത്തലുമായി അമിത് ഷാ

ഋഷികേഷ്: രാജ്യം കൊറോണ (കോവിഡ് 19) വൈറസ് ബാധയ്‌ക്കെതിരെ പോരാടുമ്പോൾ ഉള്ളസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്ത് സമയം പാഴാക്കി ആഭ്യനത്രമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോഡിയ്ക്ക് കീഴിൽ ഇന്ത്യയുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടുവെന്നാണ് ഷായുടെ അവകാശവാദം. എയിംസിൽ നടന്ന ചടങ്ങിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം.

‘കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആരോഗ്യമേഖലയെ പുരോഗതിയിലേക്ക് നയിക്കാൻ പ്രധാനമന്ത്രി കഠിനമായി പരിശ്രമിച്ചു. രാജ്യത്തിന്റേയും രാജ്യത്തെ ജനങ്ങളുടേയും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള ഏക വ്യക്തി നരേന്ദ്ര മോഡിയാണ്. നിങ്ങൾക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണത്.’, അമിത് ഷാ പറഞ്ഞു.

2014 ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്തെമമ്പാടും 157 പുതിയ മെഡിക്കൽ കോളേജുകൾ കൊണ്ടുവന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു. 157 മെഡിക്കൽ കോളേജുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടൽ ബിഹാരി വാജ്‌പേയ് ആറ് എയിംസുകൾ രാജ്യത്ത് കൊണ്ടുവന്നു. ഇപ്പോൾ 22 എയിംസ് കോളേജുകൾ രാജ്യത്തുണ്ട്. എല്ലാ സംസ്ഥാനത്തും എയിംസ് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ത സിംഗ് റാവത്തും ചടങ്ങിലുണ്ടായിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് 19 പടർന്നുകൊണ്ടിരിക്കുകയാണ്. 89 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version