കൊറോണ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ കടന്നു കളഞ്ഞു; പിടികൂടാൻ പോലീസ് ഊർജ്ജിത ശ്രമത്തിൽ

മംഗളൂരു: രാജ്യത്ത് കൊറോണ പടർന്നുപിടിക്കുന്നതിനിടെ അതീവ ജാഗ്രതയിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനിടെ, കൊറോണ പരിശോധനയിൽ നിന്നും ഐസൊലേഷനിൽ നിന്നും ഓടിയൊളിക്കാനും ആളുകൾ ശ്രമം തുടരുകയാണ്. കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത.

മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 35-കാരനാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ദുബായിയിൽനിന്ന് ഞായറാഴ്ച വൈകുന്നേരമാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. ഇവിടെവെച്ചാണ് ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ചെറിയതോതിൽ പനി ഉണ്ടായിരുന്ന ഇയാളെ കൊറോണ വൈറസ് ബാധ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രക്തവും ശരീര സ്രവങ്ങളും അടക്കം പരിശോധനയ്‌ക്കെടുക്കുകയും നീരീക്ഷണത്തിൽ വെക്കുകയും ചെയ്തു.

ഇതിനിടെ ഇയാളെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി. എന്നാൽ ഇയാളെ പുറത്തുവിടാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായത്. ആശുപത്രി അധികൃതരെ വിവരമറിയിക്കാതെ ഇയാൾ ചാടിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും പണ്ടേശ്വർ പോലീസുമായി ചേർന്ന് ആളെ കണ്ടെത്താൻ ശ്രമത്തിലാണെന്നും മംഗളൂരു ജില്ലാ കുടുംബ- ആരോഗ്യ ക്ഷേമ വകുപ്പ് ഓഫീസർ ഡോ. സിക്കന്ദർ പാഷ വ്യക്തമാക്കി.

Exit mobile version