പഴയ ചാക്കിന്റെ വില പോലുമില്ലാതെ പ്രധാനമന്ത്രിയുടെ വാക്ക്; ഗോഡ്‌സെ അനുകൂല പരാമർശത്തിന് പ്രഗ്യാ സിങ് ഠാക്കൂറിന് എതിരെ നടപടിയില്ല

ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ ഘാതകൻ ഗോഡ്‌സെയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂറിനെതിരെ നടപടി എടുക്കാതെ ബിജെപി. പ്രഗ്യയ്ക്ക് എതിരെ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വാക്ക് പാഴ്‌വാക്കായെന്ന് സോഷ്യൽമീഡിയയും ചൂണ്ടി
ക്കാണിക്കുന്നു. ഗോഡ്‌സെ അനുകൂല പരാമർത്തിൽ പ്രഗ്യാ സിങിനെതിരെ നടപടി വേണ്ടെന്നാണ് ബിജെപി കൈകൊണ്ടിരിക്കുന്ന തീരുമാനം. പരാമർശത്തിൽ നടപടി വേണ്ടെന്ന് തീരുമാനിച്ചത് അമിത് ഷാ സ്ഥാനം ഒഴിയുന്നതിന് മുമ്പാണെന്നാണ് വ്യക്തമാകുന്നത്. പാർട്ടിയിലെ തീവ്ര നിലപാടുകാരുടെ ഗ്രൂപ്പിന് നേതൃത്വം കീഴടങ്ങിയെന്നാണ് വിലയിരുത്തലുകൾ.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രഗ്യാ സിങ് പാർലമെന്റിലടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഗ്യയെ പരസ്യമായി തള്ളിപറഞ്ഞ് അന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു. രാഷ്ട്രപിതാവിന്റെ ഘാതകനെ വാഴ്ത്തിയ പ്രഗ്യയ്ക്ക് മാപ്പില്ലെന്നും നടപടിയെടുക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്. പ്രഗ്യയുടെ വാക്കുകൾ അതിദാരുണമെന്നും ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് താനൊരിക്കലും മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാർട്ടി കൈവിട്ടതോടെയും പാർലമെന്റിലടക്കം പ്രതിഷേധം കനക്കുകയും പരാമർശത്തിൽ അന്ന് പ്രഗ്യയ്ക്ക് മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു.

Exit mobile version