യെസ് ബാങ്ക് പ്രതിസന്ധിക്ക് തൊട്ടുമുമ്പായി തിരുപ്പതി ക്ഷേത്രം പിൻവലിച്ചത് 1300 കോടി; തകർച്ച മുൻകൂട്ടി കണ്ടോയെന്ന് ചോദ്യം

ചെന്നൈ: യെസ് ബാങ്ക് കടുത്ത പ്രതിസന്ധിയിലായതിന് തൊട്ടുമുമ്പ് ആയിരം കോടിയിലേറെ വരുന്ന നിക്ഷേപം തുരുപ്പതി ക്ഷേത്രം അധികൃതർ പിൻവലിച്ചത് ചർച്ചയാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പായിരുന്നു ക്ഷേത്രത്തിന്റെ ഈ നീക്കം.

ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം ബാങ്കിൽ നിന്ന് 1300 കോടി രൂപ പിൻവലിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ഇതോടെ ബാങ്കിന്റെ തകർച്ച മുൻകൂട്ടി അറിഞ്ഞിരുന്നോ എന്ന ചോദ്യവും സജീവമായി. എന്നാൽ ഇതിന് പിന്നിൽ ബാങ്കിന്റെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും, നിക്ഷേപ കാലാവധി പൂർത്തിയായതുകൊണ്ട് പണം പിൻവലിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്ഷേത്രം അധികൃതരുടെ പ്രതികരണം. അതേസമയം മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനു മുൻപു തന്നെ ബാങ്കിന്റെ ഇടപാടുകൾ പൂർവസ്ഥിതിയിലാകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അക്കൗണ്ട് ഉടമകൾക്കു പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇത് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

Exit mobile version