നിര്‍ഭയ കേസ്; പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധക്കെപ്പെട്ട പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.

മാര്‍ച്ച് മൂന്നിനായിരുന്നു ഇവരുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പവന്‍ ഗുപ്ത ദയാ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി മരണവാറന്റ് സ്റ്റേ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളിയാല്‍, 14 ദിവസം കഴിഞ്ഞതിന് ശേഷമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പുതിയ മരണവാറണ്ട് രണ്ട് ദിവസത്തിനകം ഇറക്കും എന്നാണ് റിപ്പോര്‍ട്ട്. പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തളളിയതോടെ നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്ക് മുന്നിലെ നിയമവഴികളെല്ലാം അവസാനിച്ചു. ഇനി ഡല്‍ഹി കോടതി നിശ്ചയിക്കുന്ന ദിവസം തന്നെ വധശിക്ഷ നടപ്പാക്കാനാകും.

Exit mobile version