‘സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഡല്‍ഹിയില്‍ നടന്നത്, കലാപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്’; രൂക്ഷ വിമര്‍ശനവുമായി ശരദ് പവാര്‍

ഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഡല്‍ഹിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ഭരണഘടന അനുസരിച്ച് ഡല്‍ഹിയിലെ ക്രമസമാധാന സാഹചര്യത്തിന് പൊതു പ്രതിനിധികളും ഭരണകക്ഷിയും ഉത്തരവാദികളല്ല. ആ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സംഭവിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. കാരണം ഇവിടുത്തെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിന്റേതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ശരദ് പവാര്‍ പറഞ്ഞു.

രാജ്യ തലസ്ഥാനം കുറച്ച് കാലങ്ങളായി കത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അധികാരം സ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ വര്‍ഗീയത പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടക്കുന്നതെന്നും പവാര്‍ ആരോപിച്ചു. അതേസമയം രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ മതങ്ങള്‍ക്കും ആളുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അത്തരത്തിലുള്ള ആള്‍ മതഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരോക്ഷ പ്രസ്താവനകള്‍ നടത്തുന്നത് ആശങ്കാജനകമാണെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version