ഡല്‍ഹി കലാപം; തന്റെ ഒരുമാസത്തെ ശമ്പളം കൊല്ലപ്പെട്ട പോലീസുകാരന്റെയും ഐബി ഓഫീസറുടെയും കുടുംബത്തിനെന്ന് ഡല്‍ഹി കലാപത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന്റെയും ഐബി ഉദ്യോഗസ്ഥന്റെയും ബന്ധുക്കള്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ഡല്‍ഹി കലാപത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവും എംപിയുമായ പര്‍വേഷ് വെര്‍മ.

തന്റെ ഒരു മാസത്തെ ശമ്പളം കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബില്‍ രത്തന്‍ ലാലിന്റെയും ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെയും കുടുംബത്തിന് നല്‍കും. എംപി എന്ന നിലയില്‍ തന്റെ ചുമതലയാണതെന്നും വെര്‍മ പറഞ്ഞു. ഡല്‍ഹി കലാപം നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തിന് മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ആളാണ് പര്‍വേഷ് വെര്‍മ. പര്‍വേഷ് വെര്‍മയുടെ വിദ്വേഷ പ്രസംഗമുള്‍പ്പെടെ കലാപത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പര്‍വേഷ് വെര്‍മ വ്യക്തമാക്കിയത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും അക്രമകാരികള്‍ തീവച്ചു. കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Exit mobile version