പേര് ചോദിച്ചായിരുന്നു മർദ്ദനമെന്ന് പരിക്കേറ്റവർ; വർഗ്ഗീയ സംഘർഷത്തിന് ശ്രമമെന്ന് സംശയം; ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വടക്കു കിഴക്കൻ മേഖലയിൽ സിഎഎ അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസിന്റെ ഇടപെടലില്ലാതെ പോയതാണ് സംഘർഷം രൂക്ഷണാക്കിയത്. സംഘർഷത്തിൽ ഇതുവരെ മരണം അഞ്ചായി. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങളാണ് ആക്രമാസക്തമായി കലാപാന്തരീക്ഷത്തിലേക്ക് മാറിയത്.

അതേസമയം വടക്ക് കിഴക്കൻ ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്, കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പേര് ചോദിച്ചാണ് മർദ്ദനം നടക്കുന്നതെന്നും പോലീസ് ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളിൽ പരിക്കേറ്റവർ ആരോപിച്ചു. സാമുദായിക സംഘർഷത്തിനുള്ള ശ്രമമാണ് നടന്നതെന്നും ആരോപണമുണ്ട്. ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

സംഘർഷത്തിനിടെ പോലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version