റാഫേല്‍ ആരോപണത്തെ പ്രതിരോധിച്ച് വിയര്‍ത്ത് റിലയന്‍സ്; ഈ വര്‍ഷം മാത്രം പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ അംബാനി നല്‍കിയത് 28 അപകീര്‍ത്തി കേസുകള്‍!

രാഷ്ട്രീയ നേതാക്കളില്‍ കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രഅശോക് ചവാന്‍ എന്നിവര്‍ക്കതിരെയും നിലവില്‍ റിലയന്‍സ് കേസ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: റാഫോല്‍ യുദ്ധവിമാന കരാറിലെ അഴിമതി ആരോപണം പ്രതിക്കൂട്ടിലാക്കിയ റിലയന്‍സ് ഗ്രൂപ്പും അനില്‍ അംബാനിയും ഈ വര്‍ഷം മാത്രം അഹമ്മദാബാദ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസുകളുടെ എണ്ണം 28. പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കേസ് നല്‍കിയിരിക്കുന്നത്. റാഫേലിനെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് അംബാനിയുടെ മിക്ക കേസുകളും.

ജനുവരി 2018 മുതല്‍ അംബാനിയുടെ കീഴിലുള്ള നാലു കമ്പനികള്‍ 28 കേസുകളാണ് അഹമ്മദാബാദിലെ വിവിധ കോടതികളിലായി നല്‍കിയിരിക്കുന്നത്. ഇതില്‍ എട്ടു കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെയാണ്. അതേസമയം വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും 20 കേസുകളുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളായ ഫൈനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ് ഇന്ത്യന്‍ മാധ്യമങ്ങളായ ദി എക്കണോമിക് ടൈംസ്, ദി ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ്, ദി വീക്ക്, ദി ട്രൈബ്യൂണ്‍, ദി വയര്‍, എന്‍.ഡി.ടി.വി എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് റിലയന്‍സ് അപകീര്‍ത്തി കേസ് കൊടുത്തിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളില്‍ കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ക്കതിരെയും നിലവില്‍ റിലയന്‍സ് കേസ് നല്‍കിയിട്ടുണ്ട്.

റഫേല്‍ കരാര്‍, 2017ല്‍ മുകേഷ് അംബാനിയുമായി അനില്‍ അംബാനി നടത്തിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വില്‍പനകള്‍ എന്നിവ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളുടെയും റിപ്പോര്‍ട്ടുകളുമാണ് കേസിലേക്ക് നയിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

മറ്റുള്ള സംസ്ഥാനത്തിലെ അപേക്ഷിച്ച് അഹമ്മദാബാദ് കോടതികളില്‍ അപകീര്‍ത്തി കേസ് നല്‍കാനുള്ള ഏറ്റവും കൂടിയ ചിലവ് 75,000 രൂപ മാത്രമാണ്. ഗുജറാത്ത് കോര്‍ട്ട് ഫീ ആക്ട് 2004 പ്രകാരമുള്ള ഈ ആനുകൂല്യം കാരണം അനില്‍ അംബാനി മുതല്‍ ജയ് ഷാ വരെ അഹമദാബാദ് കോടതികളിലാണ് അപകീര്‍ത്തി കേസ് നല്‍കാറുള്ളത്.

റിലയന്‍സ് ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് എന്‍ഡിടിവിയില്‍ നിന്നാണ്. 16 കേസുകളിലായി മൊത്തം 80,500 കോടി രൂപയുടെ നഷ്ടപരിഹാരമാണ് റിലയന്‍സ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version