രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നു വിളിച്ചു; ബിജെപി എംപിക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപി. പര്‍വേഷ് വര്‍മക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പര്‍വേഷ് വര്‍മയ്ക്ക് പ്രചാരണപരിപാടികളില്‍ 96 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്ന വിവാദ പ്രസ്താവനകള്‍ നടത്തുന്ന പര്‍വേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ദേശവിരുദ്ധമാണെന്നും പൗരത്വ നിയമം പിന്‍വലിക്കില്ലെന്നും ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ലെന്നുമാണ് പര്‍വേഷ് പറഞ്ഞത്. ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരന്‍ എന്നുവിളിച്ചതിന് വര്‍മ കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി നേരിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പര്‍വേഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. 96 മണിക്കൂര്‍ സമയത്തേക്ക് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പര്‍വേഷിനെ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയിലാണ് സിഎഎയെ പിന്‍വലിക്കില്ലെന്നും രാജീവ് ഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവും പര്‍വേഷ് നടത്തിയത്.”സി.എ.എയ്ക്കെതിരായ ശഹീന്‍ ബാഗ് പ്രതിഷേധം ദേശവിരുദ്ധമാണ്. കാരണം അവര്‍ അസമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയില്‍ നിന്ന് വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അവര്‍ക്ക് ജിന്നയുടെ ‘ആസാദി’ വേണം… ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. ഇത് നരേന്ദ്ര മോഡിിയുടെ സര്‍ക്കാരാണ്… സിഎഎ ഒരുകാരണവശാലും പിന്‍വലിക്കില്ല.” – എന്നാണ് പര്‍വേഷ് വര്‍മ പറഞ്ഞത്.

Exit mobile version