ജാമിയ സർവകലാശാലയിൽ സമരങ്ങൾക്ക് വിലക്ക്; പ്രക്ഷോഭങ്ങളും യോഗങ്ങളും പാടില്ലെന്ന് സർക്കുലർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഏറ്റവും വലിയ പ്രക്ഷോഭം ആദ്യം പൊട്ടിപ്പുറപ്പെട്ട ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ അധികൃതർ സമരങ്ങൾ വിലക്കി. ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾക്ക് തടസ്സവും അസൗകര്യവും സൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങൾ, സമരാഹ്വാന യോഗങ്ങൾ, പ്രകടനങ്ങൾ, കൂട്ടംചേരൽ, പ്രസംഗങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ജാമിയ ക്യാംപസിനുള്ളിൽ പാടില്ലെന്ന് സർവകലാശാല രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സർവകലാശാലയുടെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന രീതിയിൽ പുറത്തുനിന്നുള്ള ആരെങ്കിലും അനധികൃതമായി ക്യാംപസിനുള്ളിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർത്ഥികൾ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.

ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന് വിദ്യാർത്ഥികൾ പിന്തുണക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Exit mobile version