നിര്‍ഭയ കേസ്; മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; വധശിക്ഷ ഫെബ്രുവരി ഒന്നിന് തന്നെ

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.

വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കി നിര്‍ഭയ കേസിലെ പ്രതിയില്‍ ഒരാളായ മുകേഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദയഹര്‍ജി എന്ത് കാരണം പറഞ്ഞാണ് തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തിഹാര്‍ ജയിലില്‍ താന്‍ ലൈംഗികപീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളിയത്. നേരത്തെ മരണ വാറണ്ടിനെതിരെ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീംകോടതി തള്ളിയതോടെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കും.

Exit mobile version