ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ടുമലയാളികൾ പത്മശ്രീ നിറവിൽ. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, അരുണാചൽ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്.
ഏറെ പൈതൃകം അവകാശപ്പെടാനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷിക്ക് ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ പുരസ്‌കാരം സമ്മാനിക്കുന്നത്.
വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്. 21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.