കോണ്‍ഗ്രസിന് സിഎഎയെ കുറിച്ച് ധാരണയില്ല; അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്; വിമര്‍ശിച്ച് ജെപി നദ്ദ

ആഗ്ര: പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ. കോണ്‍ഗ്രസിന് സിഎഎയെ കുറിച്ച് ധാരണയില്ലെന്നും അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജെപി നദ്ദ പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് അവസാനമായെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ജവഹര്‍ലാല്‍ നെഹ്‌റുവും മന്മോഹന്‍ സിങ്ങുമുള്‍പ്പടെയുള്ള നിരവധി കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നു.’പാകിസ്താനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍ മന്മോഹന്‍ജി പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

സിഎഎയെ വിമര്‍ശിക്കുന്ന ദളിത് നേതാക്കളെയും നദ്ദ വിമര്‍ശിച്ചു. സിഎഎയെ നിരവധി ദളിത് നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. അവര്‍ക്കറിയില്ല അഭയാര്‍ഥികളില്‍ എഴുപത് ശതമാനം പേരും ദളിതരാണെന്ന്. അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നതിനുള്ള അവകാശം നല്‍കി, അവര്‍ക്ക് പൗരത്വവും നല്‍കി.- നദ്ദ പറഞ്ഞു.

രാജ്യം മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും നദ്ദ പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെപി നദ്ദ.

Exit mobile version