ഇന്ദിരയെയും ജയിലിലടക്കണമായിരുന്നു, ഇവരെ പോലെയുള്ളവരാണ് രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിക്കുന്നത്; കങ്കണ

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഇന്ദിര ജയ്‌സിങിനെ കങ്കണ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ദിര ജെയ്സിങിനെ നിര്‍ഭയ കേസ് പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്ന് കങ്കണ പറഞ്ഞു.

കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെട്ട് ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തിരുന്നു. അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്ന് ഇതിന് പിന്നാലെ കങ്കണ ചോദിച്ചു. ഇവരെ പോലെയുള്ളവരാണ് ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞു.

ഇന്ദിര ഇതുവരെ നിര്‍ഭയയുടെ മാതാപിതാക്കളെ കണ്ടിട്ടില്ല. അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ മുതിര്‍ന്നിട്ടില്ലെന്നും എന്നിട്ട് ഇപ്പോള്‍ അവര്‍ ആ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കങ്കണ ആരോപിച്ചു.

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നത് എല്ലാവര്‍ക്കുമൊരു താക്കീതാകണം. അതിന് വേണ്ടി പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് മരണം വരെ തൂക്കിക്കൊല്ലണം. പ്രതികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും ഇത്രയും വലിയ ക്രൂരകൃത്യം നടത്തിയവര്‍ക്ക് പ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Exit mobile version