കൈക്കൂലി നല്‍കിയില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസിലേറെ പ്രായം രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍

ബറെയ്‌ലി: കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറിന് മുകളില്‍ പ്രായം രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍. യുപിയിലെ ഷാജഹാന്‍പൂരിലെ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറാണ്
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ശുഭ് എന്ന നാലു വയസുകാരനും സഹോദരന്‍ രണ്ടുവയസുകാരന്‍ സാകേതിനുമാണ് തെറ്റായ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യഥാക്രമം 104 ഉം 102 ഉം വയസാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. വിഷയം കോടതിയില്‍ എത്തിയതോടെ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ബറെയ്‌ലിയിലെ കോടതി ഉത്തരവിട്ടു.

കുട്ടികളുടെ ബന്ധു പവന്‍ കുമാറാണ് കോടതിയെ സമീപിച്ചത്. രണ്ട് കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ സുശീല്‍ ചന്ദ് അഗ്‌നിഹോത്രിയും മറ്റൊരു ഉദ്യോഗസ്ഥനും 5000 രൂപവീതം കൈക്കൂലി ചോദിച്ചുവെന്നാണ് പവന്‍ കുമാര്‍ ആരോപിക്കുന്നത്. ഓണ്‍ലൈനിലൂടെ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് പവന്‍ കുമാര്‍ പറഞ്ഞു.

2016 ജൂണ്‍ 13ന് ജനിച്ച കുട്ടിയുടെ ജനന തീയതി 1916 ജൂണ് 13 എന്നും, 2018 ജൂണ്‍ ആറിന് ജനിച്ച കുട്ടിയുടെ ജനന തീയതി 1918 ജൂണ്‍ ആറെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമായതോടെയാണ് കോടതി ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി ഉത്തരവ് ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version