മതിയായ സുരക്ഷയില്ലാതെ സൂര്യഗ്രഹണം നോക്കി; രാജസ്ഥാനിലെ 15 വിദ്യാര്‍ത്ഥികളുടെ കാഴ്ച നഷ്ടപ്പെട്ടു

ജയ്പൂര്‍ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്.

ജയ്പൂര്‍: ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 വിദ്യാര്‍ത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്.

10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം നേരിട്ട് കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. സംഭത്തെ തുടര്‍ന്ന് ജയ്പൂര്‍ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത്മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്‍ണ്ണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. മൂന്ന് മുതല്‍ ആറാഴ്ച വരെ നീണ്ട് നില്‍ക്കുന്ന സാന്ത്വന ചികിത്സ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത് വഴി കാഴ്ച ഭാഗികമായി തിരിച്ച് കിട്ടിയേക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്.

Exit mobile version