നിര്‍ഭയ കേസ്; സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്‌ കാണിച്ച് പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ ബലാംത്സംഗക്കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി ജനുവരി 20ന് പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് പവന്‍ ഗുപ്തയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ട് വധശിക്ഷ പുനപരിശോധിക്കണം.- എന്നാണ് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഇതേ ആവശ്യവുമായി പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള പുതിയ മരണ വാറന്റ് ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാല്‍സംഗത്തിനിരയായത്. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. ഇയാള്‍ മൂന്നുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.

Exit mobile version