ഗാന്ധി സ്മൃതിയിലെ ചുമരുകളിൽ നിന്നും ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രങ്ങൾ ഒഴിവാക്കി കേന്ദ്രം; മോഡി ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണെന്ന് തുഷാർ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൈസേഷന്റെ മറവിലുള്ള ചരിത്രം മായ്ച്ചു കളയൽ വൻവിവാദത്തിലേക്ക്. 1948 ജനുവരി 30-ന് മഹാത്മാ ഗാന്ധി വെടിയേറ്റുവീണ നിമിഷങ്ങൾ വരച്ചിടുന്ന ചിത്രങ്ങളില്ലാതെ ‘ഗാന്ധിസ്മൃതി’യിലെ ചുമരുകൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്നാണ് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സംഘപരിവാറിന്റെ ക്രൂരതയുടേയും ചരിത്രദൃശ്യങ്ങൾ മായ്ക്കപ്പെട്ടത്. അതേസമയം, ചരിത്രദൃശ്യങ്ങൾ മാറ്റിയതോടെ വിവാദത്തിലായിരിക്കുകയാണ് ഡൽഹി തീസ് ജനുവരി മാർഗിലെ ബിർളഹൗസ് എന്നറിയപ്പെടുന്ന ‘ഗാന്ധിസ്മൃതി’.

സ്വാതന്ത്ര്യത്തിനുശേഷം ഗാന്ധിജി അവസാനനാളുകൾ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയുംചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു. ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ഈ ശ്രമമെന്ന് ആരോപിച്ച് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദേശമനുസരിച്ചാണ് ചിത്രങ്ങൾ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിനു കീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയർമാൻ പ്രധാനമന്ത്രിയാണെന്നതിനാൽ വിരലുകൾ അദ്ദേഹത്തിനു നേരെ നീളുന്നത് സ്വാഭാവികം. എന്നാൽ, തുഷാർ ഗാന്ധിയുടെ ആരോപണം സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ തള്ളി. ചിത്രങ്ങൾ നിറം മങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റൽ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, മഹാത്മാ ഗാന്ധിക്ക് ഭാരതരത്‌നം പദവി നൽകണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെന്നും ഏത് ഔപചാരിക അംഗീകാരത്തെക്കാളും ഉന്നതമായ ആദരമാണ് അദ്ദേഹത്തിനു ജനങ്ങൾ നൽകുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

Exit mobile version