കോണ്‍ഗ്രസിന്റെ കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമെന്ന് സഞ്ജയ് റാവത്ത്; പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ്

മുംബൈ: കോണ്‍ഗ്രസിന്റെ കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസുമായി സഖ്യത്തിലിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

1960-80 കാലത്ത് മദ്യലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്ന അധോലോക കുറ്റവാളി കരിം ലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദര്‍ശിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ സഞ്ജയ് റാവത്തിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുള്ള പ്രസ്താവനയില്‍ സഞ്ജയ് റാവത്ത് ദുഃഖിക്കേണ്ടിവരുമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കരിം ലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെ പൈഥുണിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചിട്ടുണ്ട്. കരിം ലാല, ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍, ശരത് ഷെട്ടി തുടങ്ങിയവരായിരുന്നു അക്കാലത്ത് മുംബൈ നഗരത്തെയും സമീപ പ്രദേശങ്ങളെയും കൈകാര്യം ചെയ്തിരുന്നത്.

പോലീസ് കമ്മീഷണറുടെ നിയമനം, സര്‍ക്കാര്‍ നേതൃത്വം എന്നിവയില്‍ അടക്കം തീരുമാനമെടുത്തിരുന്നത് ഇവരായിരുന്നു. മുംബൈ സെക്രട്ടറിയേറ്റിലും വരാറുണ്ടായിരുന്നു ഇവര്‍. ഹാജി മസ്താന്‍ അടക്കമുള്ളവരെ കാണാന്‍ ജീവനക്കാരടക്കം തടിച്ചുകൂടുമായിരുന്നു. ഇന്ന് സ്ഥിതി മാറി എന്നുമായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്.

Exit mobile version