ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു

ആഗ്ര: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ അതിക്രമിച്ച് കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു. രവികുമാര്‍ – കാഞ്ചന ദമ്പതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച് കൊന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയറ്ററിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ തിയറ്ററില്‍ അതിക്രമിച്ച് കയറിയ നായ കുഞ്ഞിനെ കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ച സിസേറിനിലൂടെയാണ് കുഞ്ഞ് പിറന്നത്. കാഞ്ചനയെ വാര്‍ഡിലേക്ക് മാറ്റിയ ശേഷം ഭര്‍ത്താവ് ് രവികുമാറിനോട് ആശുപത്രി അധികൃതര്‍ പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞ് ജീവനക്കാര്‍ നായയെ ഓടിക്കുന്നത് രവികുമാര്‍ കണ്ടു. വിവരം തിരക്കിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും രവികുമാര്‍ ആരോപിക്കുന്നു. കുഞ്ഞിന്റെ കഴുത്തിലും ഇടത് കണ്ണിലും നെഞ്ചിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു.

എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്നാണ് ആശുപത്രി ഉടമ വിജയ് പട്ടേലിന്റെ പ്രതികരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ആശുപത്രി ഉടമ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിക്ക് റജിസ്‌ട്രേഷന്‍ ഇല്ലായിരുന്നെന്നു വ്യക്തമായിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവനുസരിച്ച് ആശുപത്രി അടച്ചുപൂട്ടി.

Exit mobile version