ഡൽഹി ജുമാ മസ്ജിദ് എന്താ പാകിസ്താനിലാണോ? അവിടെ പ്രതിഷേധിച്ചുകൂടെ? ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിനെ നിർത്തി പൊരിച്ച് കോടതി

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തിയതിന് ഡൽഹി ജുമാ മസ്ജിദിൽ വെച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡൽഹി തീസ് ഹസാരി കോടതി. ജുമാ മസ്ജിദിൽ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റെന്ന് കേസ് പരിഗണിച്ച സെഷൻസ് ജഡ്ജി കാമിനി ലോ ചോദിച്ചു. ‘ജമുാ മസ്ജിദ് എന്താ പാകിസ്താനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ?’ കോടതി പോലീസിനെ ചോദ്യം ചെയ്തു.

ജുമാ മസ്ജിദിനടുത്തുള്ള ദരിയാ ഗഞ്ജിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിനും കലാപത്തിനും ആഹ്വാനം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷവിമർശനം.

നിങ്ങളെന്താണ് ധരിച്ചുവച്ചിരിക്കുന്നത്? പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണെന്ന് ജഡ്ജി പോലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് പറഞ്ഞു. പ്രതിഷേധം നടന്നതിനെക്കുറിച്ച് ഡൽഹി പോലീസ് വിവരിക്കുന്നത് കേട്ടാൽ ജുമാ മസ്ജിദ് പാകിസ്താനിലാണെന്ന് തോന്നുമല്ലോ എന്നും ജഡ്ജി വിമർശിച്ചു. പ്രതിഷേധിക്കണമെങ്കിൽ ഒരാൾക്ക് അനുമതി വാങ്ങിക്കണ്ടേ എന്ന് ചോദിച്ചപ്പോൾ കടുത്ത ഭാഷയിലുള്ള വിമർശനമാണ് കോടതി നടത്തിയത്. എന്തിനാണ് അനുമതി? തുടർച്ചയായി നിരോധനാജ്ഞ നടപ്പാക്കാൻ സെക്ഷൻ 144 പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർലമെന്റിന് പുറത്ത് നിരവധി ധർണകളും പ്രതിഷേധങ്ങളും നടക്കാറില്ലേ? അവരൊക്കെ ഇപ്പോൾ പല മുതിർന്ന നേതാക്കളാണ്, മുഖ്യമന്ത്രിമാരാണ്. ഓർക്കണമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നിങ്ങൾ ഇനി ഭരണഘടന തന്നെ വായിച്ചിട്ടില്ലേയെന്നും പ്രോസിക്യൂട്ടറോട് ജഡ്ജി ചോദിച്ചു.

പിന്നീട് നിലപാട് മാറ്റി ജുമാ മസ്ജിദിൻറെ സമീപത്ത് നിന്ന് പോലീസ് പറത്തിയ ഡ്രോണിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ചന്ദ്രശേഖർ ആസാദ് കലാപത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ പ്രസംഗിച്ചത് വ്യക്തമാണെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഇതോടെ ആ പ്രസംഗങ്ങളെവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിലവിൽ ഡിസംബർ 21- വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചന്ദ്രശേഖർ ആസാദ്. പോലീസ് അനുമതി നിഷേധിച്ചിട്ടും ജമാ മസ്ജിദിൽ നിന്ന് ജന്തർമന്ദർ വരെ മാർച്ച് നടത്തിയെന്നതാണ് ആസാദിനെതിരായ മറ്റൊരു കേസ്.

Exit mobile version