ജെഎന്‍യു സന്ദര്‍ശിച്ച് കോണ്‍ഗ്രസ് സംഘം; വിസിക്കെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം സന്ദര്‍ശനം നടത്തിയത്.

ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്, വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് സന്ദര്‍ശനം നടത്തി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില്‍ തികച്ചും ഏകപക്ഷീയമായിട്ടാണ് പോലീസ് പെരുമാറിയത്. അക്രമികളെ സംരക്ഷിക്കാനാണ് പോലീസ് കൂട്ടു നിന്നത്. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും വിസി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

രാജ്യത്തുള്ള സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണെന്ന് മുള്ളപ്പള്ളി പറഞ്ഞു. രാജ്യത്തെ ചിന്തിക്കുന്ന ജനങ്ങള്‍ ഒന്നടങ്കം ഈ പോരാട്ടത്തിനു പിന്തുണയുമായുണ്ട്. രാജ്യത്തെ മതേതരത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ജെഎന്‍യു ഈ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പിസി വിഷ്ണുനാഥും ബെന്നി ബെഹനാനും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Exit mobile version