ജെഎന്‍യു ആക്രമണം; മുഖംമൂടിയണിഞ്ഞ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു

ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്റെ വൈറലായ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളുമുണ്ടായിരുന്നു.

ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ജെഎന്‍യു ക്യാമ്പസിലെ മുഖം മൂടി ആക്രമണത്തിന്റെ ഭാഗമായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്റെ വൈറലായ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളുമുണ്ടായിരുന്നു.

ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്‌കാര്‍ഫു കൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പെണ്‍കുട്ടി ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദ്യാര്‍ത്ഥിനിക്ക് നിര്‍ദേശം നല്‍കി.

ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ദൗലത്ത് റാം കോളേജ് വിദ്യാര്‍ത്ഥിനിയും എബിവിപി പ്രവര്‍ത്തകയുമായ കോമള്‍ ശര്‍മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സബര്‍മതി ഹോസ്റ്റലില്‍ നടന്ന അക്രമങ്ങളിലാണ് കോമളിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നത്.

അതേസമം, തന്റെ മുഖം ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ്മയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പുകളും ഇതിനോടകം പുറത്തു വന്നിരുന്നു. കോമളിന്റെ സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നു ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. കൂടാതെ, ഡല്‍ഹി പോലീസ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട അക്ഷത് അവസ്തിയും അക്രമണത്തില്‍ കോമളിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു.

അതേസമയം, ജെഎന്‍യു മുഖം മൂടി അക്രമ സംഭവത്തില്‍ യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്യും. മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരോടും രണ്ട് എബിവിപി പ്രവര്‍ത്തകരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

Exit mobile version