പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് അഖിലേഷ് യാദവ്; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം വീതം കൈമാറി

ലഖ്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍
ഫിറോസാബാദില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളാണ് അഖിലേഷ് യാദവ് സന്ദര്‍ശിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം താനും തന്റെ പാര്‍ട്ടിയും നിലകൊള്ളുമെന്നും അഖിലേഷ് യാദവ് ഉറപ്പ് നല്‍കി. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവ് വീടുകള്‍ സന്ദര്‍ശിച്ച് തുക കൈമാറിയത്. ലഖ്നൗവിലെയും കാണ്‍പൂരിലെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. പ്രതിഷേധത്തിനിടെ ലഖ്നൗവില്‍ ഒരാളും കാണ്‍പൂരില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

Exit mobile version