പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ മോഡിക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് അഭിനന്ദന കത്തെഴിതിപ്പിച്ച സംഭവം; രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെ അധികൃതര്‍ കത്ത് തിരികെ നല്‍കി

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന കത്തെഴുതാന്‍ പ്രേരിപ്പിച്ച പ്രൈവറ്റ് സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ കൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ മോഡിക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള കത്തെഴുതാന്‍ ആവശ്യപ്പെട്ടത്. സംഭവം അറിഞ്ഞതിന് പിന്നാലെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കുട്ടികളെക്കൊണ്ട് എഴുതിച്ച് വാങ്ങിയ പോസ്റ്റുകാര്‍ഡുകള്‍ തിരികെ നല്‍കി തടിയൂരി സ്‌കൂള്‍ അധികൃതര്‍. അഹമ്മദാബാദിലെ കങ്കരിയയില്‍, ഗുജറാത്ത് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ ഗേള്‍സ് സ്‌കൂളായ ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലാണ് സംഭവം.

‘അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.’ എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ കുട്ടികള്‍ സംഭവം വീട്ടില്‍ അറിയച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിഎഎ എന്താണെന്ന് പോലും അറിയാത്ത കുട്ടികളെ കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ അധ്യാപകര്‍ ചെയിപ്പിച്ചത്. അതേസമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഇന്റേണല്‍ പരീക്ഷ എഴുതുന്നുണ്ട്. അവരോടും ഈ പോസ്റ്റ്കാര്‍ഡുകള്‍ എഴുതാന്‍ പറഞ്ഞു. പ്രതിഷേധിച്ചപ്പോള്‍, ഈ പോസ്റ്റ്കാര്‍ഡുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് നല്‍കില്ലെന്ന് ആയിരുന്നു പ്രതികരണമെന്ന് ഒരു രക്ഷിതാവ് ആരോപിച്ചു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനോട് യോജിക്കാന്‍ കഴിയില്ലെന്നും ചില മാതാപിതാക്കള്‍ പ്രതികരിച്ചു.

ഇതോടെ ഒരു ‘തെറ്റിദ്ധാരണ’ സംഭവിച്ചതാണെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുതി വാങ്ങിയ പോസ്റ്റ് കാര്‍ഡുകള്‍ തിരികെ നല്‍കി. രക്ഷിതാക്കളില്‍ ചിലര്‍ കാര്‍ഡ് സ്‌കൂളില്‍ വച്ചുതന്നെ കീറിയെറിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version