എന്താണ് രാമക്ഷേത്രത്തിന് കാലതാമസം? നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ അത് തങ്ങളെ എല്‍പ്പിക്കണമെന്ന് ബിജെപിയോട് ശിവസേന

രാമക്ഷേത്രം പണിയാനുള്ള ഓര്‍ഡിനന്‍സുമായി വരാന്‍ ബിജെപിയോടാവശ്യപ്പെട്ട് ശിവസേന

മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ഓര്‍ഡിനന്‍സുമായി വരാന്‍ ബിജെപിയോടാവശ്യപ്പെട്ട് ശിവസേന. എന്നാണ് രാമക്ഷേത്രം പണിയുന്നതെന്ന് പറയണമെന്നും എന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടിപത്രമായ സാമ്നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

‘തെരെഞ്ഞെടുപ്പ് സമയത്ത് തന്ന വാഗ്ദാനങ്ങളില്‍ നിന്നുരുളുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിന്റേത്. ഹിന്ദുത്വത്തെ അനുകൂലിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ അയോധ്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ വയറുവേദന അഭിനയിക്കുന്നവരായി സര്‍ക്കാര്‍ മാറുന്നു”- മുഖപ്രസംഗം പറയുന്നു.

അയോധ്യ ആരുടേയും സ്വകാര്യ സ്ഥലമല്ല. എന്നാല്‍ സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ട്. രാമന്റെ അധികാരം ഇപ്പോള്‍ അവിടെയില്ല എന്നാല്‍ രാമരാജ്യത്ത് സ്ഥാപിച്ച ബാബറി മസ്ജിദ് 1992ല്‍ തകര്‍ക്കാന്‍ ശിവസേനക്ക് സാധിച്ചിട്ടുണ്ട്. അവരെ ഓര്‍ത്ത് അസൂയപ്പെടുന്നതിന് പകരം അഭിമാനിക്കാന്‍ നമുക്ക് സാധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ശിവ സൈനികര്‍ അയോധ്യയിലേക്ക് പോകും മുന്‍പ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്നാണെന്ന് പറയുന്നതാണ് സര്‍ക്കാരിന് നല്ലത്. എന്തുകൊണ്ടാണ് അത് പണിയാനുള്ള കാലതാമസം ഉണ്ടാവുന്നത് എന്ന് വ്യക്തമാക്കണമെന്നും മുഖപ്രസംഗം പറയുന്നു. നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ അത് ഞങ്ങളെ എല്‍പ്പിക്കണമെന്നും 2019 കഴിഞ്ഞാല്‍ അത് നിങ്ങളുടെ കയ്യില്‍ നിന്ന് നഷ്ടമാകുമെന്നും മുഖപ്രസംഗം പറയുന്നു.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 25 ന് അയോധ്യ സന്ദര്‍ശിക്കാനിരിക്കാനിരിക്കുകയാണ്.

Exit mobile version