‘തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണം’; ആഹ്വാനവുമായി ബിജെപി നേതാവ്

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ. ട്വിറ്ററിലൂടെയാണ് നേതാവ് ഇതിന് ആഹ്വാനം ചെയ്തത്. ‘തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിന് ഇടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

ആക്രമണത്തില്‍ പരിക്കേറ്റ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാറും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തുന്ന ദീപികയുടെ ‘ഛപാക്’ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം.

Exit mobile version