സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന് ആരോപണം; ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. സര്‍വ്വകലാശാല സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐഷിക്കും മറ്റ് പത്തൊമ്പത് വിദ്യാര്‍ത്ഥികള്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തത്.

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് നേരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഐഷി തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു. പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകില്ലെന്ന് സമര രംഗത്തെത്തിയ ഐഷി വ്യക്തമാക്കിയിരുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്നതിന്റെ തലേദിവസം ക്യാമ്പസില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി സെര്‍വര്‍ റൂം തല്ലിത്തകര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച രാത്രി 8.43ന് ആണ് ഇതില്‍ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്റെ നടപടി.

Exit mobile version