പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്; കണക്കെടുപ്പിന് നിര്‍ദേശം

ലക്‌നൗ: രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ചു.

ആദ്യം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളുടെ കണക്കെടുക്കാനാണ് യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പട്ടിക തയ്യാറാകുന്ന മുറയ്ക്ക് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും.

അയല്‍രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞു. ‘പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ കണക്കുകളേക്കാള്‍ കുറവാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും കുടിയേറിയവര്‍. ആദ്യമായാണു രാജ്യത്ത് ഇത്തരത്തില്‍ പട്ടിക തയാറാക്കുന്നത്. അര്‍ഹരായവര്‍ക്കു പൗരത്വം നല്‍കും.’- അദ്ദേഹം വ്യക്തമാക്കി.

ലക്‌നൗ, ഹാപുര്‍, റാംപുര്‍, ഷാജഹാന്‍പുര്‍, നോയിഡ, ഘാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. പട്ടിക തയാറാക്കി യഥാര്‍ഥ കുടിയേറ്റക്കാരെ കണ്ടെത്തുമെന്നു സര്‍ക്കാര്‍ പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്ലിംകളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറും. എന്നാല്‍ പട്ടികയില്‍ ഇടം പിടിക്കുന്ന മുസ്ലിംകളെ പുറത്താക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version