2020-ലെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയില്‍, ലോകത്താകമാനം നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കും; കണക്കുകൂട്ടലുമായി യൂണിസെഫ്

ന്യൂഡല്‍ഹി: 2020-ലെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയിലാകുമെന്നും ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്നും കണക്കുകൂട്ടലുമായി യൂണിസെഫ്. പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകള്‍ യുണിസെഫ് തയ്യാറാക്കിയിരിക്കുന്നത്.

പുതുവത്സരദിനത്തില്‍ ലോകത്താകെ ഏകദേശം 3,92,078 കുഞ്ഞുങ്ങള്‍ പിറക്കുമെന്നും ഇതില്‍ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താന്‍, ഇന്‍ഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകുമെന്നുമാണ് യൂണിസെഫിന്റെ കണക്കുകൂട്ടല്‍.

ഈ വര്‍ഷത്തെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക. ജനുവരി ഒന്നിന് ഇന്ത്യയില്‍ മാത്രം 67,385 കുഞ്ഞുങ്ങള്‍ പിറന്നു വീഴുമെന്നാണ് യുണിസെഫിന്റെ അനുമാനം. ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും, പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്.

Exit mobile version