ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. നാവികസേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളെ യോജിപ്പിച്ച് നിര്‍ത്തല്‍ ശ്രമകരമായ ദൗത്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

രാഷ്ട്രീയ ചായ്‌വുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് പ്രവര്‍ത്തിക്കുന്നത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.

Exit mobile version