ബന്ധം തുടരണമെന്ന് വാശി പിടിച്ചു; കാമുകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി സീരിയൽ നടി; നാടകീയമായി കീഴടങ്ങലും

ചെന്നൈ: വിവാഹേതര പ്രണയബന്ധം തുടരണമെന്ന് നിർബന്ധിച്ചതിന് കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടിയായ യുവതി. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് തമിഴ് സീരിയലുകളിലെ സാന്നിധ്യമായ നടി എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയെയാണ് ദേവി കൊലപ്പെടുത്തിയത്. ദേവി കൃത്യത്തിന് ശേഷം പോലീസിൽ കീഴടങ്ങി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ദേവിയുടെ ഭർത്താവ് ബി ശങ്കർ, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ അറസ്റ്റ് ചെയ്തു.

മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു താമസം. ടെലിവിഷൻ ചാനൽ സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ദേവിയുമായി രവി ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം വർഷങ്ങളോളം തുടർന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ഈ ബന്ധം വിലക്കുകയും ദേവി പ്രണയത്തിൽ നിന്നും പിന്മാറാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഞായറാഴ്ച രാത്രി ദേവിയെ തേടി കൊളത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവർ അവിടെയില്ലെന്ന് അറിഞ്ഞ് പുലർച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തി. സഹോദരി വിളിച്ചുപറഞ്ഞത് പ്രകാരം ദേവിയും ശങ്കറും സ്ഥലത്തെത്തി. ദേവിയെ കണ്ടയുടൻ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകർന്ന് രക്തം വാർന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Exit mobile version