ഇന്ത്യ നേരിടുന്നത് സാധാരണ മാന്ദ്യമല്ല, വലിയ സാമ്പത്തിക മാന്ദ്യം; വെളിപ്പെടുത്തി മോഡി സർക്കാരിന്റെ മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്; നുണ പറഞ്ഞ് പിടിച്ച് നിൽക്കാനാകാതെ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യമ കടുത്തതാണെന്ന് ഐഎംഎഫ് വെളിപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ സ്ഥിരീകരണവുമായി നരേന്ദ്ര മോഡി സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും അരവിന്ദ് വെളിപ്പെടുത്തുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

‘ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളർച്ച, ഉൽപാദന വളർച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുമ്പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു’- അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമാണ്. തൊഴിൽ ലഭ്യത, ആളുകളുടെ വരുമാനം, സർക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി ഈ വർഷം ആദ്യം അരവിന്ദ് സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജിഡിപി നിരക്ക് തുടർച്ചയായ ഏഴാം പാദത്തിലും താഴേക്ക് പോയിരുന്നു.

അതേസമയം, രാജ്യത്തെ സാമ്പത്തിക മാന്ദ്യം വളരെ വ്യക്തമായിട്ടും ഇക്കാര്യം നിഷേധിക്കുക മാത്രമാണ് എൻഡിഎ സർക്കാർ ചെയ്യുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ വിഷയത്തിൽ വ്യക്തത വരുത്തി ഇതുവരെ രംഗത്തെത്തിയിട്ടുമില്ല. കേന്ദ്രസർക്കാർ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യമ കാണുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ ഉൾപ്പടെയുള്ള റിപ്പോർട്ടുകൾ.

Exit mobile version