പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മതിന്‍ മിയയെ രണ്ട് പശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ പിടികൂടി

അഗര്‍ത്തല: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ത്രിപുരയിലാണ് ദാരുണ സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലാണ് മതിന്‍ മിയയെ (29)യാണ് ജനം കൂട്ടം ചേര്‍ന്ന് തല്ലിചതച്ചത്.

മതിന്‍ മിയയെ രണ്ട് പശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ പിടികൂടി. ശേഷം മോഷണം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ മതിനെ മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു.

മതിന്റെ അച്ഛന്‍ ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുടെ പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല്‍ പശുക്കള്‍ മോഷണം പോയതിന് മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിന്റെ പേരില്‍ പശുമോഷണത്തിന് മുമ്പും പരാതിലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Exit mobile version