രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയാകുമെന്ന് റിപ്പോര്‍ട്ട്

ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്

ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഉള്ളി വില ജനുവരിയോടെ 20-25 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉള്ളിയുടെ വിളവെടുപ്പ്
ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ലസര്‍ഗാവ്. ജനുവരിയോടെ ഗുണനിലവാരമുള്ള ഉള്ളി ധാരാളമായി എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്‍പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.

രാജ്യത്ത് ഉള്ളി വില വര്‍ധിച്ചതോടെ ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം കാര്യമായി വിജയിച്ചില്ല. അതേസമയം കേരളത്തില്‍ ഉള്ളി വില 140 രൂപവരെ എത്തിയിരുന്നു. നിലവില്‍ 80 രൂപയിലാണ് മൊത്ത വില്‍പ്പന നടക്കുന്നത്.

Exit mobile version