ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി രാജ്യമൊട്ടാകെ ജനങ്ങൾ ഒന്നടങ്കം സംഘടിക്കുന്നതിനെ സ്വാഗതം ചെയ്ത് സാഹിത്യകാരി അരുന്ധതി റോയ്. സ്‌നേഹവും സാഹോദര്യവും അസഹിഷ്ണുതയേയും ഫാസിസത്തേയും തകർത്ത ദിവസമാണിതെന്ന് എഴുത്തുകാരി അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ ഇന്ത്യ ഒന്നടങ്കം എഴുന്നേറ്റു നിന്നിരിക്കുകയാണെന്നും ഇത്തവണ തങ്ങളെ തടയാനാവില്ലെന്നും അവർ പറഞ്ഞു.
ഇന്ത്യ എഴുന്നേറ്റു നിൽക്കുകയാണ്. സർക്കാറിന്റെ നിലപാട് വെളിച്ചത്ത് വരുകയും അവർ നിന്ദ്യരാവുകയും ചെയ്തിരിക്കുന്നു. സ്‌നേഹവും സാഹോദര്യവും അസഹിഷ്ണുതയേയും ഫാസിസത്തേയും കീഴ്‌പ്പെടുത്തിയ ദിവസമാണിന്ന്. ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി എല്ലാവരും പ്രതിഷേധിച്ചിരിക്കുകയാണ്.
നമ്മൾ ദളിതരും മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആദിവാസികളും മാർക്‌സിസ്റ്റുകളും അംബേദ്ക്കറിസ്റ്റുകളും കർഷകരും അക്കാദമിക വിദഗ്ധരും എഴുത്തുകാരും കവികളും പെയിന്റർമാരും ഇതിനെല്ലാമുപരി എല്ലാ വിദ്യാർത്ഥികളും ഈ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. ഇത്തവണ നിങ്ങൾക്ക് ഞങ്ങളെ തടയാനാവില്ല, അരുന്ധതി റോയ് പറഞ്ഞു.