വധശിക്ഷ ഇനിയും നീളും; നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 24ലേയ്ക്ക് മാറ്റി

കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്തയുടെ വാദം.

ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24ലേയ്ക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചത്. കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്തയുടെ വാദം.

എന്നാല്‍ പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. കൂടാതെ മരണവാറന്റ് നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടേയ്ക്കുമെന്നാണ് വിവരം.

2012 ഡിസംബര്‍ 16ന് രാത്രിയിലാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ശേഷം മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മരണത്തോട് മല്ലടിച്ച് ഡിസംബര്‍ 29ന് അവള്‍ മരണത്തിന് കീഴടങ്ങി.

Exit mobile version